2014, ഏപ്രിൽ 12, ശനിയാഴ്‌ച

കവിത :നമ്മൾ


കവിത 
------------
                      നമ്മൾ 
                 .......................

നമ്മളൊക്കെ 
പകൽ വെളിച്ചത്താണ് 
നടക്കുന്നതെങ്കിലും 
നമ്മളൊന്നും കാണുന്നില്ല 

നമ്മളെന്നും 
സുഭിക്ഷമായി 
ഭക്ഷിക്കുന്നത് കൊണ്ട് 
വിശപ്പെന്തെന്ന് അറിയുന്നില്ല 

ലോകം ഇന്ന് 
വിശാലമായ 
തടവറയായിരിക്കുന്നു 

ഇവിടെ 
മർദ്ദിതരെയും 
മണ്ണപ്പം തിന്നുന്നവരെയും 
കാണാൻ നമുക്ക് നേരമില്ല 

കണ്ടാലും 
നമുക്കതൊരു -
സിനിമ കണ്ട പ്രതീതിയാണ് 
നമ്മുടെ മനസ്സുകൾ 
ആരോ അങ്ങനെ 
പാകപ്പെടുത്തി വെച്ചു 

ചിരിക്കുന്നവൻറെ 
കറുത്ത ഹൃദയവും 
കരയുന്നവൻറെ 
വെളുത്ത മനസ്സും 
കാണാനുള്ള കഴിവ് 
നമുക്കിന്നില്ല 

കണ്ണീരു കാണാൻ 
കരുത്തില്ലെന്നു ചൊല്ലുന്നത് 
ശീലമാക്കിയിരിക്കയാണ് നാം 

നമ്മൾ 
നിലാവത്തിരിക്കുന്ന 
നേരത്തായിരിക്കും 
നാശത്തിൻറെ കൊടുങ്കാറ്റ് ,-
അല്ലങ്കിൽ സുനാമിയുടെ 
എടുത്തു ചാട്ടം 

നിനച്ചിരിക്കാത്ത 
നിമിഷത്തിൽ 
ഭൂമി കിടു കിടാ 
വിറയ്ക്കുകില്ലെന്ന് 
ആരാണ് നമുക്ക് ഉറപ്പ് തന്നത് ?

              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച

കവിത :ദിവ്യ രോമം


കവിത 
.................
                        ദിവ്യ രോമം 
                   ..................................

പള്ളിയിലേക്ക് 
ധൃതിയിൽ 
നടന്നടുക്കന്ന ആളെ 
ആൾക്കൂട്ടത്തിൽ 
ചിലർ ശ്രദ്ധിച്ചു 

നമസ്കാരം 
കഴിഞ്ഞപ്പോൾ 
അയാളുടെ താടി രോമം 
അപ്രത്യക്ഷമായതും 
അവർ കണ്ടു 

കൂട്ടത്തിൽ ചിലർ 
ചോദിച്ചു 
നമസ്കരത്തിനിടയിൽ 
താടി  വടിച്ചതാര് ?

വിശുദ്ധനെപോലെ 
അയാൾ മൊഴിഞ്ഞു 
എൻറെ താടി രോമങ്ങൾ 
ഖുർആൻറെ താളുകളിൽ 
കാണുമെന്ന് 

വാർത്ത 
കാട്ടു തീ പോലെ 
പടർന്നു 
ഖുർആൻ മറിച്ചു -
നോക്കിയവർക്കെല്ലാം 
രോമങ്ങൾ കിട്ടി 

ജനം 
തക്ബീർ മുഴക്കി 
രോമങ്ങളിൽ 
ചുംബിച്ചു തുടങ്ങി 

അപ്പോൾ 
ഒരു മദരസ്സാ വിദ്യാർത്ഥി 
കരഞ്ഞു കൊണ്ടു 
വന്നു പറഞ്ഞു 
ഇന്നലെ വാങ്ങിയ 
ഈ പുതിയ ഖുർആനിൽ 
തിരു മുടി കാണുന്നില്ലെന്ന് 

വെളിച്ചത്തിൻറെ ചെറിയ 
കീറായിരുന്നു അത് 
അതു കണ്ട് ജനം 
കണ്ണു തുറന്നപ്പോഴേക്കും 
അയാൾ അവരുടെ 
കീശ കാലിയാക്കി 
കടന്നു കളഞ്ഞു 

ജീവനുള്ള ഖുർആൻ 
വലിച്ചെറിഞ്ഞു കൊണ്ടു 
ജീവനില്ലാത്ത രോമത്തിൽ 
ചുംബിച്ചതിൻറെ ഫലം ...

          സുലൈമാന്‍ പെരുമുക്ക്
                           00971553538596
                         sulaimanperumukku@gmail.com    

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

കവിത:ഒരു ഭ്രാന്തൻറെ വാക്കുകൾ


കവിത 
.............
                   ഒരു ഭ്രാന്തൻറെ വാക്കുകൾ 
                -------------------------------------------------

ഹ ഹ ഹ ഹാാാ 

ആയിരങ്ങളെ 
കൊന്നൊടുക്കിയവൻ 
ആടിപ്പാടി 
അധികാര കസേര 
സ്വപ്നം കണ്ടു നടക്കുന്നു 

ഇവിടെ 
കോടതിയും 
നിയമവും 
നിയമ പാലകരുമുണ്ട് 

എന്നിട്ടും നാട് 
നരകമായിരിക്കുന്നു 
തടവറകളിലധികവും 
നിരപരാധികളും 

കോടതി വിധി 
മാനിക്കില്ലെന്നു 
പറഞ്ഞവനും 
വോട്ടു ചോദിച്ചെത്തുന്നു 

ഇവിടെ 
കൈ വെട്ടിയവനും 
കാലു വെട്ടിയവനും 
തല വെട്ടിയവനും 
എണ്ണിയെണ്ണി അമ്പത്തൊന്നു 
വെട്ട് വെട്ടിയവന്നും 
മന്ത്രികുപ്പായം തുന്നിയിരിക്കുന്നു 

പൊതു ജനം അവർക്ക് 
ശുഭയാത്ര നേരുമ്പോൾ 
മരക്കഴുതകൾ പോലും 
നോക്കി ചിരിക്കും 

ആകാശത്തേക്ക് 
വെച്ച വെടി 
പിഞ്ചു ബാലികയുടെ 
നെഞ്ചിൽ തറച്ചപ്പോൾ 
പൊലീസുകാരന് 
സമ്മാനങ്ങളുടെ കൂമ്പാരമാണ് 
കൈ വന്നത് 

കാരണം ഇവിടെ 
നീതി നോക്കുന്നത് 
കണ്ണു കെട്ടികൊണ്ടാണ് 

കഴുകന്മാർക്ക്  
വേണ്ടത് 
ശവം തന്നെയാണല്ലോ ...?
ഹ ഹ ഹ ഹാാാാ ...


          സുലൈമാന്‍ പെരുമുക്ക്
                   00971553538596
                   sulaimanperumukku@gmail.com